Friday, May 06, 2011

കാലാവസ്ഥയെ നിയന്ത്രിക്കാം

(തേജസ് പത്രത്തിനു വേണ്ടി എഴുകിയ ലേഖനം)

ചൈനയിലെ ഗ്യാന്‍ഷുവില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിസിന്റെ ഉത്ഘാടന ചടങ്ങിനെയും സമാപന ചടങ്ങിനെയും മഴ ഉപദ്രവിക്കാതിരിക്കാനായി വിമാനങ്ങളും റോക്കറ്റുകളും തയാറാക്കി നിര്‍ത്തിയിരിക്കുന്നു. മഴ വരുന്ന വിവരം മുന്‍കൂട്ടി അറിയാനായി റഡാറുകള്‍ സജീകരിച്ചിരിക്കുന്നു. കേട്ടാല്‍ യുദ്ധത്തിനു് തയാറെടുക്കുന്ന പ്രതീതി. മേഘങ്ങളെ തുരത്തിയോടിക്കാനാണു് വിമാനങ്ങളും റോക്കറ്റുകളും എന്നാണു് ചില മാധ്യമങ്ങള്‍ പറയുന്നതു്. 2008ലെ ബെയ്ജിങ്ങ് ഒളിംപിക്സ് സമയത്തും ചൈന ഇത്തരം ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. എന്താണു് സംഭവിക്കുന്നതു്? ശത്രുവിമാനങ്ങളെ തുരത്തി ഓടിക്കുന്നതുപോലെ മേഘങ്ങളെയും ഓടിക്കാനാകുമോ? ഇതിന്റെ പിന്നിലുള്ള ശാസ്ത്രമെന്താണെന്നു് നമുക്കു് പരിശോധിക്കാം.

മേഘങ്ങളും മഴയും ഉണ്ടാകുന്നതെങ്ങിനെയാണെന്നു് മനസിലാക്കിയാലേ മേഘങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുകയും മഴ ഇല്ലാതാക്കുകയും മറ്റും ചെയ്യുന്നതെങ്ങിനെ എന്നു് വ്യക്തമാകൂ. ഭൂമിയുടെ ഉപരിതലത്തോടു് ഏറ്റവും ചേര്‍ന്നുകിടക്കുന്ന അന്തരീക്ഷത്തിന്റെ ഭൂസ്പര്‍ശമണ്ഡലം, അഥവാ ട്രോപോസ്ഫിയര്‍, എന്ന പാളിയിലാണു് കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങള്‍ നടക്കുന്നതു്. അന്തരീക്ഷത്തില്‍ മുകളിലേക്കു് പോകംതോറും ചൂടു് കുറഞ്ഞുവരുമെന്നു് അറിയാമല്ലോ. അതുകൊണ്ടാണല്ലോ മൂന്നാറും വയനാടും ഊട്ടിയും പോലെയുള്ള സ്ഥലങ്ങളില്‍ എല്ലാക്കാലത്തും തണുപ്പുള്ളതു്. ഭൂമിയുടെ ഉപരിതലം സൂര്യപ്രകാശമേറ്റു് ചൂടാകുമ്പോള്‍ അതിനോടു് ചേര്‍ന്നുകിടക്കുന്ന വായുവും ചൂടാകുന്നു. ചൂടാകുന്ന വായു മുകളിലേക്കുയരുമല്ലോ. പക്ഷെ മുകളിലേക്കുയരുമ്പോള്‍ അതു് തണുക്കും. ഈ വായുവില്‍ ധാരാളം ഈര്‍പ്പം (നീരാവി) ഉണ്ടെങ്കില്‍ വായു തണുക്കുമ്പോള്‍ നീരാവി ജലകണങ്ങളായി മാറിത്തുടങ്ങും. പക്ഷെ ജലകണങ്ങള്‍ ഉണ്ടായിത്തുടങ്ങാന്‍ ചെറിയ തരികളുടെ സാന്നിദ്ധ്യം ആവശ്യമാണു്. ചിലതരം പൊടികളും കടലില്‍നിന്നുയരുന്ന ഉപ്പുതരികളും ഒക്കെ ഇതിനു് ഉതകുന്നവയാണു്. ഇത്തരം തരികള്‍ സാധാരണഗതിയില്‍ അന്തരീക്ഷത്തില്‍ ഉണ്ടായിരിക്കും. ഇവയില്‍ നീരാവി തണുത്തുറഞ്ഞാണു് മേഘങ്ങളുണ്ടാകുന്നതു്.

മേഘങ്ങളെല്ലാം മഴ തരില്ലല്ലോ. ചില മേഘങ്ങളില്‍നിന്നു മാത്രമെ മഴ പെയ്യൂ. മേഘത്തിലെ ജലകണങ്ങള്‍ വളരെ ചെറുതാണു്. അവ അപ്പൂപ്പന്‍താടികളെപ്പോലെ കാറ്റില്‍ പറന്നുനടക്കുകയേയുള്ളൂ. അവ കൂടിച്ചേര്‍ന്നോ നീരാവി വലിച്ചെടുത്തോ വളര്‍ന്നു് വലുതാകുമ്പോള്‍ വായുവില്‍ തങ്ങി നില്‍ക്കാനാവാതെ താഴോട്ടു് നീങ്ങാന്‍ തുടങ്ങും. താഴോട്ടു് നീങ്ങുമ്പോള്‍ മറ്റു ചെറിയ തുള്ളികളുമായി കൂടിച്ചേര്‍ന്നു് വലുതാകാന്‍ സാദ്ധ്യതയുണ്ടു്. മറിച്ചു്, വായുവില്‍ ഈര്‍പ്പം കുറവാണെങ്കില്‍ വറ്റിപ്പോകാനും ഇടയുണ്ടു്. എന്തു് സംഭവിക്കുന്നു എന്നുള്ളതു് സാഹചര്യത്തെ ആശ്രയിച്ചിരിക്കും. സാഹചര്യം അനുയാജ്യമാണെങ്കില്‍ തുള്ളികള്‍ വളരുകയും മഴയായി താഴെ എത്തുകയും ചെയ്യും.

മഴയുണ്ടാകുന്നതിനെ സ്വാധീനിക്കുന്ന പല ഘടകങ്ങളുണ്ടു്. വായുവില്‍ ആവശ്യത്തിനു് ഈര്‍പ്പമുണ്ടായിരിക്കണം. എങ്കിലേ ധാരാളം മഴത്തുള്ളികളുണ്ടാകൂ. ജലത്തിനു് ഘനീഭവിച്ചുതുടങ്ങാനായി അനുയോജ്യമായ തരികളുണ്ടാകണം. ഇവ രണ്ടു തരത്തിലുള്ളവയാകാം. ചില തരം തരികള്‍ നീരാവി ഘരരൂപത്തില്‍, അതായതു് ഐസ്, ആയി തീരാന്‍ സഹായിക്കുന്നു. അതു സംഭവിക്കാന്‍ താപനില പൂജ്യം ഡിഗ്രിയില്‍ താഴെ ആയിരിക്കണം. പല മേഘങ്ങളും ഒരു ഉയരത്തിനപ്പുറത്തു് പൂജ്യം ഡിഗ്രിയില്‍ താഴെ ആയിരിക്കും. എന്നാല്‍ അങ്ങനെ അല്ലാത്ത മേഘങ്ങളുമുണ്ടു്. അത്തരം മേഘങ്ങളുണ്ടാകുന്നതു് നീരാവി തണുത്തു് ജലകണങ്ങളാകാന്‍ സഹായിക്കുന്ന തരികള്‍ ഉള്ളപ്പോഴാണു്. രണ്ടായാലും തരികളുടെ എണ്ണം തീരെ കുറവാണെങ്കില്‍ ആവശ്യത്തിനു് മഴത്തുള്ളികളുണ്ടാവാതിരിക്കുകയും വായുവിലെ ഈര്‍പ്പത്തില്‍ കുറെ ഭാഗം മഴയായി തീരാതിരിക്കുകയും ചെയ്യാം. "അധികമായാല്‍ അമൃതും വിഷം" എന്നപോലെ തരികള്‍ കൂടുതലായാലും പ്രശ്നമാകും. അപ്പോള്‍ ഉള്ള ഈര്‍പ്പം അനേകം തുള്ളികളായി തീരുകയും ഒരു തുള്ളിയും വേണ്ടത്ര വലുപ്പം വയ്ക്കാതിരിക്കുകയുമാവാം.

ഇവിടെയാണു് നമുക്കു് മേഘങ്ങളെ മാറ്റിയെടുക്കാനുള്ള അവസരം ലഭിക്കുന്നതു്. ആവശ്യത്തിനു് തരികളില്ലാത്തതിനാല്‍ മഴയുണ്ടാകാത്ത മേഘങ്ങള്‍ക്കു് തരികള്‍ കൊടുക്കാം. ഇതിനു് സാധാരണയായി ഉപയോഗിക്കുന്നതു് ഉപ്പോ സില്‍വര്‍ അയഡൈഡ് എന്ന രാസവസ്തുവോ ആണു്. വളരെ നേര്‍ത്ത പൊടിയായിട്ടാണു് ഇതു് മേഘത്തില്‍ വിതറുന്നതു്. നീരാവി ധാരാളമുള്ള മേഘത്തില്‍ പൂജ്യം ഡിഗ്രിയില്‍ താഴെ താപനിലയുള്ള ഭാഗത്തു് വേണം ഇതു് വിതറാന്‍. ഈ വസ്തുക്കളുടെ ക്രിസ്റ്റല്‍ ഘടന ഐസിന്റേതിനോടു് സാമ്യമുള്ളതായതുകൊണ്ടു് നീരാവി ഇതില്‍ എളുപ്പത്തില്‍ ഉറഞ്ഞുകൂടി ഐസായിത്തീരുന്നു. വിമാനത്തില്‍ കൊണ്ടുപോയി മേഘത്തിന്റെ അനുയോജ്യമായ ഭാഗത്തു് വിതറുകയാണു് പിന്‍തുടര്‍ന്നുവന്ന രീതി. എന്നാല്‍ റോക്കറ്റുപയോഗിച്ചു് രാസവസ്തുക്കള്‍ മേഘത്തില്‍ വിതറാനുള്ള വിദ്യ ചൈനയില്‍ വികസിപ്പിച്ചെടുത്ത ശേഷം പലയിടങ്ങളിലും അങ്ങനെയും ചെയ്യുന്നുണ്ടു്.

ഖരരൂപത്തിലുള്ള കാര്‍ബണ്‍ ഡയോക്സൈഡാണു് ഉപയോഗിക്കപ്പെടുന്ന മറ്റൊരു വസ്തു. പൂജ്യത്തെക്കാള്‍ ഏതാണ്ടു് 80 ഡിഗ്രി താഴെയാണു് ഇതിന്റെ താപനില. അതുകൊണ്ടു് തണുപ്പിച്ചുവയ്ക്കാന്‍ പ്രത്യേകം സംവിധാനങ്ങളുള്ള വിമാനത്തില്‍ വേണം ഇതു് കൊണ്ടുപോയി വിതറാന്‍. ഇതു് വീഴുന്ന ഭാഗം പെട്ടെന്നു് വളരെയധികം തണുക്കുന്നതുകൊണ്ടു് അവിടെ നീരാവി നേരെ ഐസ് കണങ്ങളായി രൂപാന്തരപ്പെടുന്നു. ഇതൊക്കെ ചെയ്താലും കൂടുതല്‍ മഴ ലഭിന്നുണ്ടോ, മഴ എത്രമാത്രം വര്‍ദ്ധിക്കുന്നുണ്ടു് എന്നൊക്കെ കൃത്യമായി മനസിലാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇനി ചൈനയില്‍ ചെയ്യുന്നതും മുമ്പൊരിക്കല്‍ റഷ്യയില്‍ ലോകനേതാക്കളുടെ ഒരു സമ്മേളനത്തിനുവേണ്ടി ഒരുക്കിവച്ചതും പോലെ മഴക്കാര്‍ ഇല്ലാതാക്കുകയാണു് വേണ്ടതെങ്കില്‍ എഴുപ്പമാണു്. മഴക്കാര്‍ പെയ്യണമെങ്കില്‍ മേഘത്തിലെ ജലകണങ്ങളില്‍ കുറെയെണ്ണം വലുതാവണം എന്നു പറഞ്ഞല്ലോ. അതുണ്ടാവാതിരിക്കണമെങ്കില്‍ ഉള്ള നീരാവി അനേകം തുള്ളികളായി തീര്‍ന്നാല്‍ മതി. അപ്പോള്‍ വലുപ്പമുള്ള തുള്ളികള്‍ ഉണ്ടാവില്ല. തുള്ളികളുടെ എണ്ണം വര്‍ദ്ധിക്കണമെങ്കില്‍ നീരാവി ഉറഞ്ഞുകൂടാന്‍ സഹായിക്കുന്ന തരികളുടെ എണ്ണവും കൂടണം. അതിനായി നമ്മള്‍ മേഘത്തില്‍ ധാരാളം തരികള്‍ വിതറുന്നു. അപ്പോള്‍ മേഘത്തിലുള്ള നീരാവി അനേകം തരികളിലായി ഉറഞ്ഞുകൂടുകയും ഒരു തുള്ളിയും വലുതാകാതിരിക്കുകയും ചെയ്യും. വളരെ ചെറിയ തുള്ളികള്‍ക്ക് അധികസമയം അങ്ങനെ നിലനില്‍ക്കാനാവില്ല. അവ എളുപ്പത്തില്‍ വറ്റിപ്പോകും. അതായതു് മേഘം തന്നെ ഇല്ലാതാകും. ഇതാണു് മഴ ഇല്ലാതാക്കുന്ന വിദ്യ.

പൊതുവായി പറഞ്ഞാല്‍ മഴ പെയ്യിക്കുന്നതിനേക്കാള്‍ ഉറപ്പോടെ മഴ ഇല്ലാതാക്കം എന്നു പറയാം. കാരണം മഴ പെയ്യണമെങ്കില്‍ വളരെ കൃത്യമായ സാഹചര്യങ്ങള്‍ ഉണ്ടാവണം. എന്നാല്‍ പെയ്യാനിടയുള്ള മേഘത്തെ ഇല്ലാതാക്കണമെങ്കില്‍ ആ സാഹചര്യം ഒഴിവാക്കിയാല്‍ മതി. അതു് താരതമ്യേന എളുപ്പമാകുമല്ലോ.

കേരളത്തിലും മറ്റുചില സംസ്ഥാനങ്ങളിലും മഴ വേണ്ടത്ര ലഭിക്കാത്ത സമയങ്ങളില്‍ കൃത്രിമമായി മഴ പെയ്യിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടു്. അവ എത്രമാത്രം ഫലപ്രദമായിട്ടുണ്ടു് എന്നു് നിശ്ചയമില്ല. ചില സ്വകാര്യ കമ്പനികള്‍ അമേരിക്കന്‍ കമ്പനികളുമായി ചേര്‍ന്നാണു് ഈ പരിപാടികള്‍ നടത്തുന്നതു് എന്നാണു് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളതു്. ഇവ എത്രമാത്രം ഫലപ്രദമാകുന്നുണ്ടു് എന്നു് മനസിലാക്കാനുള്ള ശാസ്ത്രീയ വൈദഗ്ദ്ധ്യം നമുക്കുണ്ടായിട്ടില്ല -- വൈദഗ്ദ്ധ്യം നേടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും.

എന്നാല്‍ കേരളത്തിലും മറ്റുചിലയിടങ്ങളിലും സാധാരണയില്‍ കവിഞ്ഞ മഴ ഉണ്ടാകുകയും തത്ഫലമായി വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്യുക പതിവായിട്ടുണ്ടു്. അതുകൊണ്ടു് മഴ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍, അവ കൂടുതല്‍ ഫലപ്രദമാണെന്നുള്ള നിലയ്ക്കു്, തുടങ്ങാവുന്നതാണു്. എന്തുകൊണ്ടോ ആ വഴിക്കു് ആരും ചിന്തിച്ചിട്ടില്ല എന്നു തോന്നുന്നു.

ദിനാവസ്ഥയില്‍ (weather) മാറ്റം വരുത്താനുള്ള ശ്രമങ്ങള്‍ മറ്റെന്തു മാറ്റങ്ങളുണ്ടാക്കുന്നുണ്ടു് എന്നു നമുക്കു് അറിയില്ല. ഉദാഹരണമായി, ഒരു ഭാഗത്തു് കൂടുതല്‍ മഴ പെയ്യിച്ചാല്‍ മറ്റൊരു ഭാഗത്തു് മഴ കുറയുമോ? മറിച്ചു് ഒരു ഭാഗത്തു് മഴ ഇല്ലാതാക്കിയാല്‍ മറ്റൊരു ഭാഗത്തു് മഴ അധികമാകുമോ? അതോ മറ്റെന്തെങ്കിലും മാറ്റം കാലാവസ്ഥയിലുണ്ടാകുമോ? ഇതൊന്നും മനസിലാക്കാതെ നമ്മള്‍ അന്തരീക്ഷത്തിലെ പ്രക്രിയകളില്‍ ഇടപെടുന്നതു് ശരിയാണോ? നമ്മള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ വരുത്തിവയ്ക്കുകയാവുമോ ചെയ്യുക?

വരള്‍ച്ചയായാലും വെള്ളപ്പൊക്കമായാലും ഇന്നത്തെ പല പ്രശ്നങ്ങള്‍ക്കും ഉത്തരവാദികള്‍ നമ്മള്‍തന്നെയാണു്. ആ പ്രശ്നങ്ങള്‍ക്കു് പരിഹാരം കാണാന്‍ നമുക്കു് മറ്റു മാര്‍ഗങ്ങളുണ്ടു്താനും. ആ നിലയ്ക്കു് പ്രകൃതിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാതിരിക്കുന്നതല്ലേ നല്ലതു്?

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

No comments: